ചെന്നൈ: ഭക്ഷ്യ സുരക്ഷ ഓഫീസർ ചമഞ്ഞ് റെസ്റ്റോറന്റിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂർ സ്വദേശിയായ എസ്. തിരുമുരുകൻ (44) നാണ് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലേക്ക് മാറ്റി. കൽപ്പാക്കം അറ്റോമിക് പവർ സ്റ്റേഷനിലെ മുൻ ജീവനക്കാരനായിരുന്നു ഇയാളെന്നും സൂചനയുണ്ട്.
ശനിയാഴ്ചയാണ് ഇയാൾ മന്നചനല്ലൂർ ജില്ലയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥനെന്ന പേരിൽ എത്തിയത്. രേഖകൾ പരിശോധിച്ച് നിയമലംഘനം നടന്നിട്ടുണ്ടെന്നും ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു. എന്നാൽ പതിനായിരം രൂപ കൈക്കൂലി നൽകാൻ തയ്യാറായാൽ പിഴ ഒഴിവാക്കാമെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു. ഗൂഗിൾ പേ വഴി പണം അയക്കാനായിരുന്നു ഇയാളുടെ നിർദ്ദേശം.
ജീവനക്കാരിൽ നിന്ന് വിവരമറിഞ്ഞ റെസ്റ്റോറന്റ് ഉടമ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പോലീസ് സൂപ്രണ്ടിന് സ്ഥാപന ഉടമ പരാതി നൽകുകയായിരുന്നു.