ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോഴിതാ ഇക്കാര്യത്തിൽ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. 2015 ൽ ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്നത് എന്നാണ് വിശാൽ പറയുന്നത്. ഇത്തരത്തിൽ ഒരു അവസ്ഥ വരില്ലെന്നും ഇവയെല്ലാം പരിഹരിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുകൊണ്ടാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ സന്ദേശത്തിലൂടെയാണ് വിശാലിന്റെ പ്രതികരണം. നടന്റെ വാക്കുകൾ ഇങ്ങനെ.. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, മഴ കനത്താൽ ആദ്യം സംഭവിക്കുന്നത് കറണ്ട് കട്ടാകും. പിന്നെ ക്രമേണ വെള്ളം തെരുവുകളിലെല്ലാം നിറയാൻ തുടങ്ങും. പിന്നീട് ഓടയിലെ മാലിന്യങ്ങളോടൊപ്പം വെള്ളമെല്ലാം വീടുകളിൽ കയറി തുടങ്ങും. നിലവിൽ എന്റെ വീട്ടിൽ വെള്ളം കയറിക്കഴിഞ്ഞു. അങ്ങനെയാണെങ്കിൽ ചെന്നൈയിലെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താകും. ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ്.
2015ൽ ഇതേ അവസ്ഥയുണ്ടായപ്പോൾ നമ്മളെല്ലാവരും ഇറങ്ങി പ്രവർത്തിച്ചവരാണ്. ഇപ്പോൾ 8 വർഷത്തിന് ശേഷം, സ്ഥിതി അന്നത്തേതിലും മോശമായിരിക്കുന്നു, പ്രളയവുമായി ബന്ധപ്പെട്ട് ചെന്നൈ കോർപ്പറേഷൻ പ്രഖ്യാപിച്ച മുഖ്യ പദ്ധതി എവിടെയാണ്.. എന്താണ് ആ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ. ഇതൊരു അപേക്ഷ മാത്രമാണ്. ഒരു സാധരണക്കാരനായ വ്യക്തി എന്ന നിലയിൽ ചോദിക്കുന്നു.. ചെന്നൈ നിയോജക മണ്ഡലത്തിലെ എല്ലാ എം.എൽ.എമാരും ദയവായി പുറത്തു വന്ന് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കാണണം.
ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയർ), കമ്മീഷണർ ഉൾപ്പെടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും, നിങ്ങൾ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരായി ഇരിക്കുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. ഈ പ്രശനങ്ങളൊന്നും നിങ്ങളെ ബാധിക്കുന്നില്ലെന്നും ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നില്ലെന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട്ടിലെ മുതിർന്നവർ അടക്കം സുരക്ഷിതരാണെന്ന് കരുതുന്നു.
എന്നാൽ സാധാരണക്കാരുടെ അവസ്ഥ അങ്ങനെ അല്ല, എല്ലാ വീട്ടിലും മുതിർന്നവരും കുട്ടികളുമുണ്ട്. എന്റെ വീട്ടിലും പ്രായമായ മാതാപിതാക്കളുണ്ട്. അവരെല്ലാം പെരുമഴകണ്ട് ഭയന്നിരിക്കുകയാണ്. ഇത് എല്ലാവരുടെയും പൊതുവായ പ്രശ്‌നമാണ്. ചെറിയ മഴ പെയ്താൽ പോലും ചെന്നൈയിലെ മിക്ക ചെറു നഗരങ്ങളിലും അത് പെരുമഴയാണ്. എന്നാൽ ഇപ്പോൾ എല്ലായിടത്തും കെട്ടിക്കിടക്കുന്ന വെള്ളം കാണുമ്പോൾ വെറുപ്പ് തോന്നുന്നു. ദയവായി അടിയന്തര നടപടി സ്വീകരിക്കുക. ചെന്നൈ കോർപ്പറേഷൻ ഉടൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മീഷണറും ജീവനക്കാരും ഇറങ്ങി വന്ന് അവരുടെ ജോലി നന്നായി ചെയ്യണം. എന്നായിരുന്നു വിശാലിന്റെ വാക്കുകൾ.