തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 56 മൃഗശാലകളിലാണ് റെയഡ് നടത്തിയത്.
സംസ്ഥാനത്തെ ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കുറഞ്ഞ വിലയിൽ മരുന്നുകൾ വാങ്ങി, ഇത് വില കൂട്ടി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൃഗാശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും ഇത്തരത്തിൽ പ്രാക്ടീസ് നടത്തുമ്പോൾ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും രോഗികൾക്ക് വിതരണം ചെയ്ത് പണം വാങ്ങുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാറാണ് പരിശോധന സംബന്ധിച്ച് ഉത്തരവിറക്കിയത്. വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തുടനീളമുള്ള എല്ലാ വിജിലൻസ് യൂണിറ്റുകളും ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ ഭാഗമായി.















