തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കറാണ് മുഖ്യാതിഥി.
175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ മത്സര വിഭാഗത്തിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗത സംവിധായകനായ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് മത്സരവിഭാഗത്തിലെ മലയാള സിനിമകൾ. ‘മലയാള സിനിമ ടുഡെ’ എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടേതും രണ്ട് വനിത സംവിധാകരുടെയും ഉൾപ്പെടെ 12 ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.
നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ’32 മുതൽ 44 വരെ’ , വിഘ്നേഷ് പി ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂറിന്റെ ‘വലസൈ പറവകൾ’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോ ബേബിയുടെ ‘കാതൽ, ദ കോർ’ എന്നീ ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മേളയുടെ സമാപനച്ചടങ്ങിൽ സമർപ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയാണ് അവാർഡ്. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാല് ലക്ഷവും നവാഗത സംവിധായകന് മൂന്ന് ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ട് ലക്ഷം രൂപയും കെആർ.മോഹനൻ എൻഡോവ്‌മെന്റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും നൽകും.















