കൊച്ചി: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. വിഷയത്തിൽ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി.
മഴയും കാറ്റുമുള്ള സമയത്ത് പടിപൂജ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് പതിനെട്ടാംപടിക്ക് മുകളിൽ താത്കാലിക ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്നതെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. കനത്ത മഴയുള്ളപ്പോൾ തീർത്ഥാടകർക്ക് പടി കയറാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന് വിഷയത്തിൽ ഉരുണ്ടുകളിയാണ്. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് കേസ് 19-ലേക്ക് മാറ്റി.
നിരവധി സംഘടനകളും ഭക്തരുമാണ് ഹൈഡ്രോളിക് മേൽക്കൂരയ്‌ക്കെതിരെ രംഗത്ത് വന്നത്. പതിനെട്ടാംപടിയുടെ കാഴ്ച മറയ്‌ക്കും വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കും വിധത്തിലാണ് മേൽക്കൂരയുടെ നിർമ്മാണമെന്നും ആക്ഷേപം ഉയരുന്നുണ്ട്. 18 പടികൾക്ക് ഇരുവശവും കൽത്തൂണുകൾ കെട്ടിപ്പൊക്കുന്നതിനെതിരെയും വിമർശനം ശക്തമാകുന്നുണ്ട്.