മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച യുവതിയുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കഴിഞ്ഞ മാസം 28-നാണ് സംഭവം. മഞ്ചേരി സ്വദേശി നടുവത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമയുടെ മാലയും രണ്ട് മോതിരങ്ങളുമാണ് നഷ്ടമായത്. ഏകദേശം രണ്ട് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ ഫാത്തിമയുടെ മകൾ ഫെറീനഫർവിനും സഹോദരി അനു ഹാജ്‌ഐറയും ആശുപത്രി സൂപ്രണ്ട് ഡോ.ഷീന ലാലിന് പരാതി നൽകി. മഞ്ചേരി പോലീസിലും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 27-ന് ആനക്കയം ചെക്ക്‌പോസ്റ്റിലുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഫാത്തിമ മരിച്ചത്. രാവിലെ 11.12-ഓടെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാരമായി പരിക്കേറ്റിരുന്നതിനാൽ ഉച്ചയ്‌ക്ക് 12.15-ഓടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ഈ സമയം ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നില്ലെന്ന് സഹോദരി പറയുന്നു.
തൊട്ടടുത്ത ദിവസം ഫാത്തിമ മരിച്ചു. മൂന്ന് ദിവസം മുമ്പ് വരെയും ആശുപത്രിയിലെത്തി മോഷണ വിവരം അറിയിച്ചിരുന്നു. എന്നാൽ സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ആശുപത്രിയിൽ നിന്നും ആഭരണങ്ങൾ കൈപ്പറ്റിയെന്ന വിവരമായിരുന്നു ലഭിച്ചത്. ആശുപത്രിയിൽ എത്തിച്ചവർ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായി പറഞ്ഞിരുന്നുവെന്നും എന്നാൽ ഇവ ബന്ധുക്കൾക്ക് കൈമാറുന്നതിൽ വീഴ്ച സംഭവിച്ചെന്നും പരാതിയിൽ പറയുന്നു.