ഡെറാഡൂൺ : ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യം വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ എന്ന പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. ‘ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ‘സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്’ എന്ന പ്രമേയത്തിലാണ് ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നും നാളെയുമായി ഉച്ചക്കോടി നടക്കുന്നത്.
രാജ്യത്തെ എല്ലാമേഖലകളും പുരോഗതി കൈവരിച്ചു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂടെ 13 കോടിയലധികം വരുന്ന ജനങ്ങളാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മുക്തരായത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അതിവേഗമുള്ള വളർച്ചയ്‌ക്ക് കാരണമായി. ആഗോളതലത്തിലെ ഇന്ത്യയുടെ വളർച്ചയ്‌ക്ക് ശക്തിപകരാൻ പ്രദേശിക മേഖല കൂടുതൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഉത്തരാഖണ്ഡിലെ വികസന പ്രവർത്തനങ്ങൾ ഓരോ നിക്ഷേപകർക്കും വ്യവസായത്തിനായുള്ള അവസരം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത റോഡുകളുടെയും റെയിൽ പാതകളുടെയും പണി അതിവേഗത്തിലാണ് നടക്കുന്നത്. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ്വേ യാഥാർത്ഥ്യമായാൽ ജനങ്ങൾക്ക് ചുരുങ്ങിയത് രണ്ട് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളിലെ ഈ മാറ്റം നിക്ഷേപകർക്ക് ഗുണം ചെയ്യും. ഇതിലൂടെ വികസനകാര്യത്തിൽ കിതച്ച് കിടക്കുന്ന പലമേഖലകളും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കും. രാജ്യത്തെ ഗ്രാമീണ മേഖലയിലെ 2 കോടിയിലധികം വരുന്ന സ്ത്രീകളെ ലഖ്പതി ദീദി അഭിയാൻ പദ്ധതിയ്‌ക്ക് കീഴിൽ ലക്ഷാധിപതികളാക്കാും. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ പദ്ധതി വിജയകരമാക്കാൻ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. ബിസിനസുകാർ എല്ലാ ജില്ലകളിലേക്കും കടന്നുചെന്ന് രാജ്യത്തെ പ്രദേശിക ഉത്പന്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇതിലൂടെ പ്രദേശിക മേഖലയെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയും.
മെയ്ഡ് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് ആരംഭിച്ചത് പോലെ ‘വെഡ് ഇൻ ഇന്ത്യ ‘ കാഴ്ചപ്പാടിൽ വിവാഹങ്ങളും ഇന്ത്യയിൽ നടക്കണം. വിദേശത്ത് വച്ച് വിവാഹങ്ങൾ നടത്താതെ ഇന്ത്യയിൽ വച്ച് നടത്താനും വ്യവസായികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.