ബീജിംഗ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തിന്റെ കടലിടുക്കിനോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണും ഫൈറ്റർ ജെറ്റും ശ്രദ്ധയിൽപ്പെട്ടതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ജനുവരി 13-നാണ് തായ്‌വാനിൽ തിരെഞ്ഞെടുപ്പ്. അതിനാൽ ചൈനയുടെ നീക്കം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പിനെ ചൈനയ്‌ക്ക് അനുകൂലമായി മാറ്റാനുള്ള ഗൂഢലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും തായ്‌വാൻ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെ വടക്കൻ തായ്‌വാന് സമീപം കിലൂങ്ങിൽ കാണപ്പെട്ട ബലൂൺ, കിഴക്ക് പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അതോടൊപ്പം ചൈനീസ് ഫൈറ്റർ ജെറ്റുകളും മേഖലയിൽ കാണാനിടയായതായും തായ്‌വാൻ അറിയിച്ചു. നിരീക്ഷണ ബലൂണുകൾ എന്നായിരുന്നു ആദ്യം ഇതിനെ തായ്‌വാൻ വിശേഷിപ്പിച്ചതെങ്കിലും പ്രാഥമിക അന്വേഷണത്തിനൊടുവിൽ ബലൂണുകൾ ദുരൂഹത പരത്തുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിക്കുകയായിരുന്നു.
നാല് വർഷമായി തായ്‌വാന് മേൽ ചൈന നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമേരിക്കയോട് തായ്‌വാൻ കൂടുതൽ അടുക്കുന്നുവെന്ന് സംശയമണ് ചൈനയുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് നയതന്ത്രവിദഗ്ദർ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് സൈനികാഭ്യാസങ്ങളാണ് തായ്‌വാൻ മേഖലയിൽ ചൈന നടത്തിയത്. വിദേശരാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തുന്നതിനായി ചൈന ചാര ബലൂണുകൾ പ്രയോഗിക്കുന്നത് ഇതാദ്യമല്ല. കാനഡയുടെയും അമേരിക്കയുടെയും വ്യോമപരിധിയിൽ സമാനമായി ചൈനീസ് ചാരബലൂൺ കണ്ടെത്തിയിരുന്നു.