ന്യൂഡൽഹി: കാനഡയുടെ വാദങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ തെളിവുകൾ നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാർലമെൻ്റിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞത്. കാനഡയെ രേഖമൂലം ഇന്ത്യ ഇത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കാനഡ നിരന്തരം ഇന്ത്യയുടെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നടപടിയെടുക്കാൻ പാകത്തിന് യാതൊരു തെളിവുകളും കനേഡിയൻ സർക്കാർ നൽകിയിട്ടില്ല. കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം കാരണം കോൺസേറ്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യ കാനഡയെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ പ്രവർത്തനം നിരോധിക്കണമെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബറിലാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്ക് ആരോപണം ഉന്നയിക്കുന്നത്. ട്രൂഡോയുടെ തെറ്റായ ആരോപണത്തിന് പിന്നാലെ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്ക്കാലികമായി നിർത്തിവച്ചു. സുരക്ഷാ സ്ഥിതിഗതികൾ പരിഗണിച്ച ശേഷം, കനേഡിയൻ പൗരന്മാർക്ക് ഐവിഎഫ്ആർടി പോർട്ടൽ വഴി വിസകൾ അനുവദിക്കും – വി മുരളീധരൻ ലോക്സഭയിൽ പറഞ്ഞു.