തിരുവനന്തപുരം: ആളെ കൂട്ടി പരിപാടി വൻ വിജയമാക്കുകയാണ് മന്ത്രിയുടെയും പരിവാരങ്ങളുടെയും ലക്ഷ്യം. ഇതിനായി നവകേരളസദസ് എത്തുന്ന മണ്ഡലത്തിലാകെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കുകയാണ്. ആദ്യഘട്ടത്തിൽ ജനസദസ് നടക്കുന്ന സ്ഥലത്തെ സ്കൂളുകൾക്ക് മാത്രമാണ് അവധി നൽകിയിരുന്നതെങ്കിൽ ഇപ്പോൾ മണ്ഡലത്തിലാകെ അവധി നൽകുകയാണ്. ആളെ കൂട്ടാനുള്ള പദ്ധതിയാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്തുള്ള അവധി പ്രഖ്യാപനമെന്നാണ് സർക്കാർ വാദം. പ്രവൃത്തിദിനത്തിലും സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിന്റഎ പരിണിതഫലം അനുഭവിക്കേണ്ടത് സ്കൂളുകളും വിദ്യാർത്ഥികളുമാണ്. ക്രിസ്മസ് പരീക്ഷയും വാർഷിക പരീക്ഷയും പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളും മറ്റും നടത്തരുതെന്ന നിർദ്ദേശമുള്ളതിനാൽ പാഠഭാഗങ്ങൾ ഇനി എന്ന് പഠിപ്പിച്ച് തീർക്കുമെന്ന ആശങ്ക അദ്ധ്യാപകർക്കുണ്ട്. സർക്കാരിന്റെ അകാരണമായ അവധി നൽകലിനെതിരെ പല അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്കൂളിലെ പിടിഎ ഫണ്ട് വരെ ഉപയോഗിച്ച് നിർമ്മിച്ച മതിലുകളാണ് സദസിന്റെ പേരിൽ പൊളിച്ച് നീക്കുന്നത്. പൊരിവെയിലത്ത് എൽപി സ്കൂൾ വിദ്യാർത്ഥികളെ ഇറക്കി നിർത്തി അഭിവാദ്യം വിളിപ്പിക്കാനും സ്കൂൾ ബസുകൾ വിട്ടുനൽകാനുമുള്ള തീരുമാനങ്ങളോടും പല അദ്ധ്യാപകർക്കും താത്പര്യമില്ലെന്ന് പലരും തുറന്നു പറയുന്നു.