കൊൽക്കത്ത: ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെൺമക്കൾക്കും അർഹതയുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി. വിവാഹം കഴിഞ്ഞെന്ന പേരിൽ പെൺമക്കളെ സർക്കാർ ജോലിയിലെ ആശ്രിത നിയമനത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയതിന് ലഭിക്കേണ്ട ജോലി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രേഖ പാൽ എന്ന യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്ക്, ശബ്ബർ റാഷിദി എന്നിവരുടേതാണ് സുപ്രധാന ഉത്തരവ്.
ഭൂമി നൽകുന്ന കുടുംബങ്ങളിൽ ഒരാൾക്കു ജോലി നൽകുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് പ്രകാരം യുവതി ജോലിക്ക് അപേക്ഷ നൽകി. എന്നാൽ വിവാഹിതയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അപേക്ഷ നിരസിക്കുകയായിരുന്നു. വിവാഹിതരായ പെൺമക്കൾക്ക് നിയമനത്തിന് അർഹതയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിന് പിന്നാലെയാണ് രേഖ ഹൈക്കോടതിയെ സമീപിച്ചത്.
പിതാവിന്റെ മരണശേഷം കുടുംബം നോക്കുന്നത് താൻ ആണെന്ന് രേഖ കോടതിയിൽ വാദിച്ചു. അതുകൊണ്ട് തന്നെ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്നും അവർ വാദത്തിനിടെ പറഞ്ഞു. തുടർന്ന് രേഖയ്‌ക്ക് അനുകൂലമായി 2014-ൽ സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും സർക്കാർ അപ്പീൽ നൽകുകയായിരുന്നു. ഈ ഉത്തരവിനെ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.