ബെംഗളൂരു: മുതിർന്ന കന്നഡ നടി ലീലാവതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇതിഹാസ കന്നഡ ചലച്ചിത്ര പ്രവർത്തകയായ ലീലാവതി ജിയുടെ വേർപാടിൽ ദുഃഖമുണ്ട്. ”സിനിമയുടെ ഒരു യഥാർത്ഥ ഐക്കൺ”, നിരവധി സിനിമകളിലെ വൈവിധ്യമാർന്ന അഭിനയത്തിലൂടെ അവർ വെള്ളിത്തിരയെ അലങ്കരിച്ചിരിക്കുന്നു. അവരുടെ ശ്രദ്ധേയമായ വേഷങ്ങൾ എന്നും ഓർമ്മിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. അവരുടെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഓം ശാന്തി.’-എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകുന്നേരം നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലീലാവതിയുടെ അന്ത്യം. 85 വയസായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീലാവതി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലായി അറുന്നൂറിലേറെ സിനിമകളിലാണ് ലീലാവതി അഭിനയിച്ചിട്ടുള്ളത്. 16-ാം വയസിലായിരുന്നു സിനിമാ ജീവിതത്തിന് ലീലാവതി തുടക്കം കുറിച്ചത്. ഡോ. രാജ്കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മകൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം.