അനുദിനം കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുവെന്നറിയാം. പല തുള്ളി പെരുവെള്ളം എന്ന് പറയും പോലെ വ്യതിയാനം അതിന്റെ ഉച്ഛസ്ഥായിലേക്ക് എന്ന് വേണമെങ്കിൽ പറയാം. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതത്തിന്റെ ഹിമാനികൾ 2040-ഓടെ ഇല്ലാതാകുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2011-2020 കാലഘട്ടമാണ് ഏറ്റവും ചൂടേറിയ ദശകമായി കണക്കാക്കുന്നത്. കരയിലും സമുദ്രത്തിലും ഒരേ രീതിയിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ കാലഘട്ടമായിരുന്നു ഇതെന്ന് WMO വ്യക്തമാക്കുന്നു. ഈ ദശകത്തിൽ ഹിമാനികളുടെയും ഹിമപാളികളുടെയും വൻ തോതിൽ നശിച്ചു. സമുദ്രനിരപ്പിൽ അഭൂതപൂർവ്വമായ ഉയർച്ച രേഖപ്പെടുത്തി. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്ദ്രത ഭൂമിയിലെയും സമുദ്രത്തിലെയും താപനില വർദ്ധനയ്‌ക്ക് കാരണമാകുന്നുവെന്നും ഇതുവഴി ക്രമാതീതമായി മഞ്ഞ് ഉരുകുന്നതിനും സമുദ്രനിരപ്പ് കൂടുന്നതിനും കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹിമാനികളുടെ കനം പ്രതിവർഷം ഓരോ മീറ്റർ വീതമാണ് കുറയുന്നത്. ഇത് സമുദ്രനിരപ്പിനെ ബാധിക്കുന്നു. 2001-2010 കാലഘട്ടത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ 75 ശതമാനം മഞ്ഞുപാളികളാണ് 2011-2020 കാലയളവിൽ അന്റാർട്ടിക് ഭൂഖണ്ഡത്തിൽ നിന്ന് ഉരുകി നഷ്ടമായത്. സമീപഭാവിയിൽ സമുദ്രനിരപ്പ് ഉയരുന്നതിന് ഇത് വഴിവെക്കും. താഴ്ന്ന തീരപ്രദേശങ്ങളുടെ നിലനിൽപ്പിന് തന്നെ ഇത് വെല്ലുവിളിയാകുമെന്ന് WMO റിപ്പോർട്ടിൽ വിശദമാക്കുന്നു.
കഴിഞ്ഞ ദശകത്തിൽ മൂന്ന് പ്രധാന ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രതയിൽ വർദ്ധനവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സമുദ്രത്തിലെ താപനത്തിന്റെയും അമ്ലീകരണത്തിന്റെയും തോത് വർദ്ധിക്കുകയാണ്. ഇത് സമുദ്ര ആവാസ വ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്നു. സമുദ്രത്തിൽ വർദ്ധിക്കുന്ന ചൂടും കരയിലെ മഞ്ഞുപാളികളുടെ ഉരുകലും സമുദ്ര നിരപ്പിലെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ട് നൽകുന്നത്.