2023ലെ മികച്ച കായിക താരത്തിന് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒളിമ്പ്യൻ നീരജ് ചോപ്രയടക്കമുള്ള അഞ്ച് താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. യുഎസിന്റെ റയാൻ ക്രൗസർ (ഷോട്ട്പുട്ട്), നോഹ ലൈൽസ് (100, 200 മീറ്റർ സ്പ്രിന്റ്), സ്വീഡന്റെ അർമാൻഡ് ഡുപ്ലൻറിസ് (പോൾവാൾട്ട്), കെനിയൻ താരം കെൽവിൻ കിപ്റ്റം (മാരത്തൺ) എന്നിവരാണ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട മറ്റ് താരങ്ങൾ.
വേൾഡ് അത്‌ലറ്റിക്‌സ് കൗൺസിലും ലോക അത്‌ലറ്റിക്‌സ് ഫാമിലിയും ആരാധകരും ചേർന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്. ഒക്ടോബർ 28ന് പൂർത്തിയായ വോട്ടിംഗിൽ ഏകദേശം 20 ലക്ഷം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. വനിതാ വിഭാഗത്തിൽ എത്യോപ്യൻ മാരത്തൺ താരം ടിഗിസ്റ്റ് അസഫ, നെതർലൻഡ്‌സ് ഹർഡിൽസ് താരം ഫെംകെ ബോൽ, ജമൈക്കൻ സ്പ്രിന്റർ ഷെറീക്ക ജാക്‌സൻ, കെനിയൻ ദീർഘദൂര താരം ഫെയ്ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടുന്ന താരം, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ, ഡയമണ്ട് ലീഗിലെയും ഏഷ്യൻ ഗെയിംസിലേയും നേട്ടം തുടങ്ങി ഒരുപിടി റെക്കോർഡുകൾ നീരജിന്റെ പേരിലുണ്ട്. നിലവിൽ ജാവ്‌ലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ താരമാണ് നീരജ് ചോപ്ര.