കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. പമ്പയിലെ സ്പോട്ട്ബുക്കിംഗ് നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടി. വിഷയം 11-ലേക്ക് മാറ്റി.
തിരക്ക് നിയന്ത്രണത്തിന് സ്പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് വേണം, ഷെഡുകളിലും ക്യൂ കോംപ്ലക്സുകളിലും തിരക്കില്ലെന്ന് ഉറപ്പാക്കണം, ഇവിടങ്ങളിൽ ഭക്തർക്ക് ചുക്കുവെള്ളവും ബിസ്കറ്റും നൽകണം, ക്യൂവിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം, ഭക്തരുടെ സഹായത്തിന് വോളന്റിയർമാരെ നിയോഗിക്കണം, സൗകര്യങ്ങളിലെ പോരായ്മകൾ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണം എന്നിവയാണ് ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ.
അവധി ദിവസം സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് സന്നിധാനം ചീഫ് പോലീസ് കോ-ഓർഡിനേറ്റർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പെഷ്യൽ ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ ഓഫീസിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവർക്ക് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്.