കോട്ടയം: ശബരിമല സന്നിധാനത്ത് മുഴുവൻ തീർത്ഥാടകർക്കും വിരിവയ്‌ക്കാനും, അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി. നടയടച്ച ശേഷം മലകയറുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ സന്നിധാനത്ത് യാതൊരു സൗകര്യവും ഏർപ്പെടുത്താത്തതിനാൽ അവർ വിവിധ ഭാഗങ്ങളിൽ ഇരുന്ന് നേരം വെളുപ്പിക്കുകയാണ്. വടക്കേ നടയിലും, മാളികപ്പുറം, നടപ്പന്തൽ ഭാഗത്തും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ഒന്നും വിരിവയ്‌ക്കാൻ സൗകര്യമില്ല. സ്ഥലങ്ങളെല്ലാം പോലീസ് ബാരിക്കേഡ് വച്ച് തടസ്സപ്പെടുത്തിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു കുറ്റപ്പെടുത്തി.
‘മഴക്കാലമായാൽ തീർത്ഥാടകർ ദുരിതത്തിലാകും. ശബരിമല തീർത്ഥാടനത്തിന് സുഗമമായ പദ്ധതികൾ നടപ്പാക്കി എന്നവകാശപ്പെടുന്ന സർക്കാരും ദേവസ്വം ബോർഡും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. സന്നിധാനത്തും പമ്പയിലും അന്നദാന അവകാശം ഭക്തജനസംഘടനകൾക്ക് നൽകരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട ബോർഡ് സന്നിധാനത്ത് ദിവസം 2500 തീർത്ഥാടകർക്ക് മാത്രമാണ് അന്നം നൽകുന്നത്. ഇതും കരാർ കൊടുത്തിരിക്കുകയാണ്. ഒരു ദിവസം 90,000 മുതൽ ഒരു ലക്ഷം വരെ തീർത്ഥാടകർ ദർശനം നടത്തുന്ന ശബരിമലയിൽ ഹോട്ടൽ ലോബിയെ സഹായിക്കാനാണ് ബോർഡ് ഭക്തസംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്താൻ ആവശ്യപ്പെട്ടത് എന്ന് ‘ബിജു ആരോപിച്ചു.