ടോക്കിയോ : ജപ്പാനിലെ ഹക്കോഡേറ്റ് തീരത്ത് ചത്ത മത്സ്യങ്ങൾ അടിഞ്ഞു കൂടിയത് പരിഭ്രാന്തി പരത്തുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ലക്ഷക്കണക്കിന് മത്സ്യങ്ങളായിരുന്നു തീരദേശത്ത് അടിഞ്ഞുകൂടിയത്. ഇത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. അതേസമയം മത്സ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചവരെ അധികൃതർ തടഞ്ഞു. ജപ്പാനിൽ സുലഭമായി ലഭിക്കുന്ന സാഡലൈൻ, മാക്കറെൽ മത്സ്യങ്ങളായിരുന്നു ചത്തുപൊങ്ങിയത്. അടിഞ്ഞുകൂടിയ ഈ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Massive number of dead fish washing up along the coast of northern Japan pic.twitter.com/xeCn4yv5xB
— DeepCoverPatriot☦️ (@samuelculper3rd) December 7, 2023
പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഫുക്കുഷിമ ആണവ നിലയത്തിൽ നിന്നും പുറത്തുവിട്ട ജലമാണ് ഇതിന് കാരണമായതെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മറ്റ് സമുദ്രമേഖലയിൽ നിന്നുള്ള മത്സ്യങ്ങൾ പസഫിക് സമുദ്രത്തിലെ തണുത്ത ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതാകാം കാരണമെന്നാണ് മറ്റൊരു അനുമാനം.
ഫുക്കുഷിമയിൽ നിന്ന് 78,000 ടൺ ജലമാണ് പസഫിക് സമുദ്രത്തിലേക്ക് ജപ്പാൻ തുറന്നുവിട്ടിരുന്നത്. ഇത് സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്.