ടെൽ അവീവ്: ഗാസയിൽ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കം അതിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ലക്ഷ്യം നേടിയാലുടനെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാലന്റ് വ്യക്തമാക്കി.
ഗാസയുടെ തെക്കൻ നഗരമായ ഖാൻ യൂനിസ്, മധ്യ ഗാസ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഏറ്റുമുട്ടലുകൾ ശക്തമായതായാണ് വിവരം. ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി ഇന്നലെ ഖാൻ യൂനിസിൽ എത്തിയിരുന്നു. ഇസ്രായേൽ സൈന്യം വളരെ കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്നും, വൈകാതെ ലക്ഷ്യം നേടുമെന്നും ഹലേവി പറയുന്നു. അതേസമയം സൈനിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്ന് യോവ് ഗാലന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിന്റെ അവസാന ശക്തികേന്ദ്രങ്ങളായ ജബലിയയിലും ഷെജയ്യയിലും ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയതിന് പിന്നാലെ നൂറു കണക്കിന് ഹമാസ് ഭീകരർ കീഴടങ്ങിയിരുന്നു. ഗാസയിൽ നിന്നും കഴിഞ്ഞ മാസം മാത്രം 500ലധികം ഹമാസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. കീഴടങ്ങുന്നവരെ വധിക്കില്ലെന്ന് ഇസ്രായേൽ സൈന്യവും ഉറപ്പ് നൽകിയിട്ടുണ്ട്. അറസ്റ്റിലായ ഹമാസ് ഭീകരരെ ചോദ്യം ചെയ്യുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ അവസാനിച്ചതിന് ശേഷം മാത്രം 140ലധികം ഹമാസ് ഭീകരരാണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂളുകളും അഭയാർത്ഥികൾക്കുള്ള ക്യാമ്പുകളും ഉൾപ്പെടെ ഹമാസ് ഭീകരർ ഒളിത്താവളങ്ങളാക്കി മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഭൂരിഭാഗം പേരെയും സൈന്യം അറസ്റ്റ് ചെയ്തതെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.