തിരുവനന്തപുരം: ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനുമെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നൽകിയ വിവരം സന്ദിപ് വാചസ്പതി അറിയിച്ചത്.
എസ്.എഫ്.ഐക്കാർക്ക് ഹസ്തദാനം നൽകണമെന്ന് പറഞ്ഞ മന്ത്രി റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. നാലാംകിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ലെന്നും വാചസ്പതി പറഞ്ഞു. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ല. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും ചെയ്യും.