പത്തനംതിട്ട: ശബരിമലയിൽ തിരക്കിന് നേരിയ ശമനം. അഞ്ച് ദിവസത്തോളം നീണ്ടു നിന്ന കനത്ത തിരക്കിനൊടുവിലാണ് ഇന്ന് നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. എന്നാൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ തുടരുകയാണ്. ഇതോടെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ബസ് സർവീസുകൾ നിലയ്ക്കലിലേക്കും പമ്പയിലേക്കും അവിടെ നിന്നും തിരിച്ചും ഏർപ്പാടാക്കിയിട്ടുണ്ട്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി ഇന്ന് പരിശോധിക്കും. പാർക്കിംഗ് സ്ഥലത്ത് എത്ര വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും എന്നതിനെ സംബന്ധിച്ചതിനെ പത്തനംതിട്ട ആർടിഇഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ വിഷയങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.