മിനിസ്ക്രീൻ നടൻ രാഹുൽ രവിക്കെതിരെ ചെന്നൈ പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നടൻ ഒളിവിൽ പോയതെന്നാണ് വിവരം. വർഷങ്ങളുടെ പ്രണയത്തിന് ശേഷം 2020ലാണ് ഇരുവരും വിവാഹിതരാകുന്നത്.
എഫ്.ഐ.ആറിൽ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പോലീസിൽ പരാതി നൽകിയത്. കൂടാതെ മറ്റൊരു സ്ത്രീയുമായി രാഹുലിനെ സ്വന്തം അപ്പാർട്ട്‌മെന്റിൽ നിന്ന് ലക്ഷ്മി പിടികൂടിയതായും പോലീസ് പറയുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തമിഴ് മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഭാര്യയ്‌ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് രാഹുലിന്റെ ആരോപണം കോടതി തള്ളിയിരുന്നു.
2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ രാഹുലിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് നടനൊപ്പം ഒരു യുവതിയെയും ഭാര്യയും
അപ്പാർട്ട്‌മെന്റ് അസോസിയേഷൻ അംഗങ്ങളും ചേർന്ന് പിടികൂടിയിരുന്നു. നിലവിൽ ഇവർ പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് വിവരം. മോഡലിംഗിൽ നിന്നും അഭിനയ രംഗത്തെത്തിയ താരമാണ് രാഹുൽ.