ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച മുസ്ലീം രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന് (ഒഐസി) തക്കതായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പിന്തുണ നൽകുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഒഐസി പ്രസ്താവന പുറത്തിറക്കിയതെന്നും സ്വന്തം വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാല വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രസ്താവനയെ തള്ളി ഇന്ത്യ. കശ്മീർ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എതിർത്ത ഒഐസി നിലപാടിനെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഒഐസി ജനറൽ സെക്രട്ടേറിയറ്റാണ് പ്രസ്താവനയിറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത സർക്കാർ നടപടിയെ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഐസിയുടെ പ്രസ്താവന.
പ്രസ്താവന തെറ്റും ദുരുദ്ദേശ്യപരവുമാണ്. മനുഷ്യാവകാശ ലംഘനങ്ങളും അതിർത്തി കടന്നുള്ള ഭീകരവാദവും നടത്തുന്നവരെ പിന്തുണയ്‌ക്കുന്നതാണ് ഒഐസി നിലപാട്. ഇത്തരം പ്രസ്താവനകൾ ഒഐസിയുടെ വിശ്വാസ്യതയെ തന്നെ തകർക്കുകയാണെന്നും ഇന്ത്യ പറഞ്ഞു.
പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടത്തിയ നടപടികളെല്ലാം പിൻവലിക്കണമെന്നായിരുന്നു ഒഐസിയുടെ ആഹ്വാനം. ഐക്യരാഷ്‌ട്രസഭയ്‌ക്ക് അനുസൃതമായി മാത്രമേ ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും ഇതിനായി അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. പാക് നിലപാടിന് സമാനമായി പ്രതികരിച്ച ഒഐസിയുടെ പ്രമേയത്തെ അർഹിച്ച അവഗണനയോട് ഇന്ത്യ തള്ളുകയായിരുന്നു.