ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകശ മേഖല വൻ കുതിപ്പാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൈതാങ്ങ് നൽകുന്നതിനുമായി 1,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ മുതലുള്ള കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടത്.
നാല് വർഷം കൊണ്ട് ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒറ്റ അക്കത്തിൽ നിന്ന് 1,180 ആയി ഉയർന്നു. വൻ ലാഭകരമായ സംരംഭമായി ബഹിരാകാശ മേഖല മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു, സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തിനുള്ള അവസരം പ്രധാനമന്ത്രി ഒരുക്കിയതാണ് ഈ മുന്നേറ്റത്തിന്റെ കാതലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ എട്ട് ബില്യൺ യുഎസ് ഡോളറാണ്. 2040-ഓടെ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് സംഭവിക്കാൻ പോകുന്നതെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 100 ബില്യൺ ഡോളറിന്റെ വളർച്ചയാണ് പലരും പ്രവചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇസ്രോയുടെ നേതൃത്വത്തിൽ ഇതുവരെ 430-ലധികം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. യൂറോപ്യൻ ഉപഗ്രഹങ്ങളിൽ നിന്ന് 290 ദശലക്ഷം യൂറോയും അമേരിക്കൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ 170 ദശലക്ഷം യുഎസ് ഡോളറും സമ്പാദിച്ചതായും മന്ത്രി പറഞ്ഞു.