ഭോപ്പാൽ: അമിത ശബ്ദമലിനീകരണം തടയുന്നതിനായി മദ്ധ്യപ്രദേശിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വർദ്ധിച്ചു വരുന്ന ശബ്ദമലിനീകരണം തടയുന്നതിനായി മതപരമായ സ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും അനധികൃതമായി ഉച്ചഭാഷിണികളും ഡിജെ സെറ്റുകളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അറിയിച്ചു.
ഉച്ചഭാഷിണികൾ അനുമതിയില്ലാതെ പ്രവർത്തിക്കാനോ നിശ്ചിത സമയത്തിനപ്പുറം ഉപയോഗിക്കാനോ പാടില്ലെന്ന് ശബ്ദ നിയന്ത്രണ നിയമം (2000), ശബ്ദമലിനീകരണ നിയമം തുടങ്ങിയവയിൽ പറയുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മദ്ധ്യപ്രദേശിൽ ഉച്ചഭാഷിണികൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ പ്രദേശങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കൃത്യമായി പരിശോധിക്കാൻ ഓരോ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകളെ നിയമിക്കുമെന്നും ഡോ. മോഹൻ യാദവ് അറിയിച്ചു. ശബ്ദ മലിനീകരണം, അനുമതിയില്ലാതെ ഉച്ചഭാഷികളുടെ ഉപയോഗം എന്നിവ കൃത്യമായി പരിശോധിച്ച ശേഷം നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനും സ്‌ക്വാഡുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.