കാബൂൾ: അഫ്ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അധികൃതരുടെ കണക്ക് പ്രകാരം 136 പൗരാണിക നിർമിതികളാണ് ഉറുസ്ഗാനിലുള്ളത്. അവയിൽ ഭൂരിഭാഗവും തകർക്കപ്പെട്ടതായി ഉറുസ്ഗാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മേധാവി അഘ വാലി ഖുറൈഷി പറഞ്ഞു. ഈ സ്ഥലങ്ങൾ പുനർനിർമ്മിക്കാനും തകർച്ച തടയാനും ഉറുസ്ഗാൻ നിവാസികൾ താലിബാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ പ്രതീകരണമുണ്ടാകുന്നില്ലെന്ന് ഖുറൈഷി കൂട്ടിച്ചേർത്തു.
കാഫിർ ഖാല, തഖ്ത്-ഇ സോളിമാൻ, ബോസിച, ആബ് ഗാർം, ജാം-ഇ-ബുസുർഗ് എന്നിവ പ്രവശ്യയിലെ പ്രധാന ചരിത്ര സ്മാരകങ്ങളായിരുന്നു. ഇവയെല്ലാം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. പുരാതന അഫ്ഗാൻ ജനതയുടെ സംസ്കാരം അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിയിരുന്നു ഇതെന്ന് ഉറുസ്ഗാൻ നിവാസിയായ ഹബീബുള്ള ഹേമത്ത് പറഞ്ഞു.
എല്ലാം നാമാവശേഷമായി. ഇത് സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം, പക്ഷെ താലിബാൻ ഭരണകൂടം ഇവ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് ഹബീബുള്ള ഹേമത്ത് കൂട്ടിച്ചേർത്തു.