തിരുവനന്തപുരം: സുഗതകുമാരിയുടെ 90 -ാം ജന്മവാർഷികാഘോഷം ജനുവരി 22 മുതൽ ഒരു വർഷം ‘സുഗത നവതി ‘ എന്ന പേരിൽ വിപുലങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. നവതിയോടനുബന്ധിച്ച് സുഗതകുമാരിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നും കേരള യൂണിവേഴ്സിറ്റിയിൽ സുഗതകുമാരി ചെയർ ആരംഭിക്കണമെന്നും സുഗതകുമാരി പഠിച്ച കോട്ടൺഹിൽ സ്‌കൂളിനെ സുഗതകുമാരി സ്മാരക വിദ്യാലയമായി നാമകരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
തൈക്കാട് പി.എൻ പണിക്കർ ഫൗണ്ടേഷൻ ഹാളിൽ കൂടിയ യോഗത്തിൽ ഡോ എം വി പിള്ള അദ്ധ്യക്ഷത വഹിച്ചു. മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. വി .പി ഷുഹൈബ് മൗലവി(രക്ഷാധികാരിമാർ),കുമ്മനം രാജശേഖരൻ (ചെയർമാൻ), ഡോ ജോർജ് ഓണക്കൂർ (സാഹിത്യ വിഭാഗം), സൂര്യ കൃഷ്ണമൂർത്തി (കലാവിഷ്‌കാരം), ഡോ എം വി പിള്ള (അന്തർദേശീയം ), ഡോ ശങ്കർ ഹാബിറ്റാറ്റ് (സാമൂഹികം), രഞ്ജിത്ത് കാർത്തികേയൻ (ഫിനാൻസ്), ടി കെ എ നായർ, ശ്രീകുമാരൻ തമ്പി, വി മധുസൂദനൻ നായർ, പന്ന്യൻ രവീന്ദ്രൻ, വി പി ജോയ്, എം.എസ്.ഫൈസൽ ഖാൻ, ഡോ സുബാഷ് ചന്ദ്രബോസ്, എൻ. ബാലഗോപാൽ, എഴുമറ്റൂർ രാജ രാജ വർമ്മ, ഡോ എം ജി ശശിഭൂഷൺ, ആറന്മുള ഹരിഹരപുത്രൻ, ഇഞ്ചക്കാട് ബാലചന്ദ്രൻ, രാജീവ് ആലുങ്കൽ, ഡോ. പ്രമീളാ ദേവി, ഇന്ദിര രാജൻ, ഡോ എ എം ഉണ്ണികൃഷ്ണൻ, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ, ജീ കെ സുരേഷ് ബാബു , റ്റി സതീഷ് കുമാർ, ചെങ്കൽ രാജശേഖരൻ, ഡോ എം എൻ സി ബോസ് തുടങ്ങിയവർ അടങ്ങിയ 50 അംഗ നവതിയാഘോഷ സമിതിയും രൂപീകരിച്ചു.
സുഗതകുമാരിയുടെ ചരമ വാർഷികദിനമായ ഡിസംബർ 23ന് സുഗത സ്മൃതി സദസുകൾ നടത്തും. ജന്മസ്ഥലമായ ആറന്മുളയിൽ ഒരേക്കർ സ്ഥലത്ത് സുഗതവനം സജ്ജമാക്കുന്നതിനും, സ്‌കൂളുകളിൽ ഇക്കോ ക്ലബുകൾ വഴി സുഗത വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി പദ്യപാരായണം, ചിത്ര രചന , പ്രസംഗം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നതിനും മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളിൽ പ്രശംസനീയമായി പ്രവർത്തിച്ചിട്ടുള്ളവർക്ക് സുഗത പുരസ്‌കാരം ഏർപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. അമേരിക്കയിൽ ഓസ്റ്റിനിലുള്ള ടെക്സാസ് യൂണിവേഴ്സിറ്റിയിൽ സുഗതകുമാരി സെന്റർ തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.