തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പത്താം ക്ളാസിനുള്ള സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ സിപിഎം മുഖപത്രത്തിനെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് രംഗത്ത്. തികച്ചും അപക്വമായ ചോദ്യം ഉൾപ്പെടുത്തിയതിലൂടെ സംസ്‌കൃത ഭാഷയേയും ഭാഷാസ്‌നേഹികളെയും വിദ്യാഭ്യാസ വകുപ്പ് അപമാനിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പറഞ്ഞു.
’2023 ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരം ആർക്കാണ് നേടിയതാര് എന്ന ചോദ്യമാണ് സ്കോളർഷിപ്പ് പരീക്ഷയിൽ പതിനഞ്ചാമത്തെ ചോദ്യമായി ഉൾപ്പെടുത്തിയത്.സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനത്തിനും ഭാഷാപഠനത്തിനും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് എൽപി, യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരീക്ഷയാണ് സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷ.
കേരളീയ പൊതുമണ്ഡലത്തിൽ പുരസ്കാരം തീരെ അപ്രസക്തമാണെന്നും ഇത് സംബന്ധിച്ച് ദേശാഭിമാനി വായനക്കാർക്കല്ലാതെ മറ്റുള്ളവർക്ക് അറിവില്ലെന്നും ഗോപകുമാർ ചൂണ്ടിക്കാട്ടി. സംസ്‌കൃത ഭാഷയുമായും സാഹിത്യവുമായും പൊതു വിജ്ഞാനവുമായും പുലബന്ധം പോലുമില്ലാത്ത അപക്വമായ ചോദ്യം ഉൾപ്പെടുത്തിയത് തികച്ചും അനുചിതമാണ്. സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷയുടെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കമേൽപ്പിച്ച ചോദ്യകർത്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.















