തിരുവനന്തപുരം: കടം കയറി മുടിഞ്ഞു നിൽക്കുന്ന കേരളത്തിനെ വീണ്ടും കടമെടുക്കാൻ അനുവദിച്ചില്ലങ്കിൽ വൻ സാമ്പത്തിക ദുരന്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്നും നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിൽ അധികമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വീണ്ടും കടം വാങ്ങി ധൂർത്തടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അനുവദിക്കാനാകില്ല. ഇനിയും കടമെടുത്ത് ചിലവ് നടത്തുന്നത് വൻ ദുരന്തത്തിന് വഴിവെക്കും. കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധിയും കടന്നാണ് സർക്കാരിന്റെ ഈ കടമെടുപ്പ്. ഇതിനാണ് കേന്ദ്രം അനുമതി നൽകാത്തത്. കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
കേരളം ഈ വിഷയവുമായി സുപ്രീം കോടതിയിൽ പോകുന്നത് നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചും കേന്ദ്ര നിലപാടിനെ കുറിച്ചും കൂടുതൽ വ്യക്തത വരാൻ അത് ഉപകരിക്കും. കേന്ദ്രം കേരളത്തിന് എല്ലാ മേഖലയിലും കയ്യയച്ച് സഹായം നൽകുകയാണ്. ചില മേഖലകളിൽ അർഹിക്കുന്നതിൽ കൂടുതൽ നൽകുന്നു. ഇതിനെല്ലാം വ്യക്തമായ കണക്കുള്ളത് കേന്ദ്ര ധനമന്ത്രി തന്നെ പുറത്തു വിട്ടിട്ടുള്ളതാണ്. അതെല്ലാം മറച്ചു വെച്ചാണ് പിണറായിയും കൂട്ടരും കേന്ദ്ര സർക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുന്നത്.
കേന്ദ്രം നൽകുന്ന പണം വാങ്ങി ചിലവഴിക്കുന്നതല്ലാതെ അതിന്റെ കണക്ക് യഥാസമയം നൽകുന്നില്ല. കിട്ടാനുള്ള നികുതി കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുക്കുകയും അനാവശ്യ ചിലവുകളും ധൂർത്തും അവസാനിപ്പിക്കുകയും ചെയ്യുകയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിൽ മൂന്നിലുള്ള മാർഗ്ഗം. കേന്ദ്ര വിരോധം മാത്രം പ്രചരിപ്പിച്ച് എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാൻ പിണറായിയും കൂട്ടരും ശ്രമിക്കേണ്ടതില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.