ഒരാൾ മോശമായി പറഞ്ഞു എന്ന് കരുതി തനിക്ക് യാതൊരു പരാതിയുമില്ലെന്ന് മോഹൻലാൽ. ഒന്നുകിൽ ആളുകൾ പറയുന്നത് കേട്ട് സിനിമ ചെയ്തുകൊണ്ടിരിക്കാം അല്ലെങ്കിൽ ചെയ്യാതിരിക്കുക. ഈ രണ്ട് ചോയ്സ് മാത്രമേ എല്ലാ അഭിനേതാക്കളുടെയും ജീവിതത്തിലുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.
‘എന്നെ ഒരാൾ മോശം പറയുന്നതിൽ എനിക്ക് ഒരു പരാതിയും ഇല്ല. കഴിഞ്ഞ 46 വർഷമായി ഞാൻ മലയാള സിനിമയിൽ എന്തൊക്കെ ചെയ്തു എന്നതും അതിന്റെ പുറകിൽ ഉണ്ടല്ലോ. ഒരു സിനിമ കൊണ്ടല്ലല്ലോ ഒരാളെ അളക്കേണ്ടത്. ഒരു സിനിമയിൽ മോശമായിപ്പോയി എന്ന് കരുതി ഒരാളെ മോശം പറയാൻ പാടില്ല. സിനിമ പരാജയപ്പെടാൻ കാരണം ഞാൻ മാത്രം അല്ല. ചിലപ്പോ അതിന്റെ കഥ ആയിരിക്കും അത് ചെയ്ത രീതി ആയിരിക്കും. പഴി പറഞ്ഞു എന്നു കരുതി കരയാനും സിനിമ ചെയ്യാതിരിക്കാനും ഒന്നും പറ്റില്ലല്ലോ. അതിന്റെ സമയമൊക്കെ കഴിഞ്ഞു. എന്നെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അതിനെപ്പറ്റി വിഷമിക്കാൻ സമയമെനിക്കില്ല. അതിനേക്കാൾ കൂടുതൽ എന്തെല്ലാം കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്.
സന്തോഷമായിരിക്കുക. അല്ലാതെ മറ്റുള്ളവരെപ്പറ്റി ഓർത്തിരിക്കുന്നത് എന്തിനാണ്. ഭയങ്കര പ്ലാൻഡ് ആയിട്ട് ജീവിക്കുന്ന ആളൊന്നുമല്ല ഞാൻ. ഇത്രയും വർഷം സിനിമ ചെയ്തിട്ട് ഇത് മോഹൻലാൽ ആണെന്ന് തെളിയിക്കേണ്ട കാര്യമൊന്നും എനിക്കില്ല. അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായി പറയുകയാണ്. ഒന്നുകിൽ ആളുകൾ പറയുന്നത് കേട്ട് സിനിമ ചെയ്തുകൊണ്ടിരിക്കാം. അല്ലെങ്കിൽ ചെയ്യാതിരിക്കാം. ഈ രണ്ടു ചോയ്‌സ് മാത്രമേ ഉള്ളൂ. ലോകത്തുള്ള എല്ലാ നടന്റെയും ആശയക്കുഴപ്പമായിരിക്കും ഇത്. എന്തായാലും നേര് കണ്ടിട്ട് എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിക്കേണ്ടി വരില്ല.’- മോഹൻലാൽ പറയുന്നു.















