ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഇനി പുതിയ നായകൻ. അഞ്ചുതവണ എംഐയെ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ശർമ്മയ്‌ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടൂമിന്റെ പുതിയ നായകൻ. 10 വർഷത്തോളം എംഐ ഐപിഎല്ലിനിറങ്ങിയത് രോഹിത്തിന് കീഴിലായിരുന്നു. ടീമിന്റെ ഭാവി മുൻനിർത്തിയാണ് രോഹിത് നായകസ്ഥാനത്ത് നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് കൂടുമാറിയ പാണ്ഡ്യയെ കഴിഞ്ഞ മാസം എംഐ വീണ്ടും കോടികളെറിഞ്ഞ് ടീമിൽ എത്തിച്ചിരുന്നു. പാണ്ഡ്യ ടീമിന്റെ ഭാഗമായതോടെ രോഹിത് നായകപദവിയിൽ നിന്ന് മാറും എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിൽ ടീം മാനേജ്മെന്റ് പാണ്ഡ്യ ടീമിന്റെ നായകനാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.
ടീമിന്റെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണിത്. സച്ചിൻ തെണ്ടുൽക്കർ മുതൽ ഹർഭജൻ സിംഗ് വരെയും റിക്കി പോണ്ടിംഗ് മുതൽ രോഹിത് ശർമ്മ വരെയും അസാധാരണമായ നേതൃപാടവം ടീമിനുണ്ടായിരുന്നു. ഇത് നിലനിർത്താനായാണ് ഹാർദിക് 2024 മുതൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. – ടീമിന്റെ ഗ്ലോബൽ പെർഫോർമൻസ് മേധാവി മഹേള ജയവർധനെ പറഞ്ഞു.
2013 മുതൽ പത്ത് വർഷം ടീമിനെ നയിച്ച രോഹിത് അഞ്ചു തവണ ടീമിന് ഐപിഎൽ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. രോഹിത്തിന്റെ നായകത്വത്തിന് നന്ദി അറിയിക്കുന്നതായി മുംബൈ ഇന്ത്യൻ അറിയിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി അദ്ദേഹം എന്നുമുണ്ടാകുമെന്നും മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.