മുംബൈ: ഇംഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ ടീം. ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് മുന്നിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. ഇന്ത്യൻ വനിതകൾ ഉയർത്തിയ 428 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് വെറും 136 റൺസ് മാത്രം ഏടുത്ത് മടങ്ങേണ്ടി വന്നു. ആദ്യ ദിനം നേടിയ 410 റൺസുമായ ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് 18 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. എന്നിരുന്നാലും രണ്ടാം ദിനത്തോടു കൂടി ഇന്ത്യ 478 റൺസിന്റെ ലീഡ് നേടിയതിനാൽ, ഏക ടെസ്റ്റിൽ ഇംഗ്ലണ്ടിന് പരാജയം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.
5.3 ഓവറിൽ 4 മെയ്ഡിനടക്കം വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ടീമിന്റെ ബൗംളിംഗ് കരുത്തായത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യാൻ സമ്മതിക്കാതെ ഇന്ത്യ ബാറ്റിംഗിനിറങ്ങി. ഇംഗ്ലണ്ട് ടീമിന് തോൽവി ഒഴിവാക്കാൻ ഒന്നുകിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ ഇന്നിംഗ്‌സ് ലക്ഷ്യം പിന്തുടരണം, അല്ലെങ്കിൽ ഒരു പിച്ചിൽ രണ്ട് ദിവസം ബാറ്റ് ചെയ്യണം. അതിന് ഒരു സാധ്യതയും കാണുന്നില്ല.
59 റൺസെടുത്ത നാറ്റ് സ്കൈവർ-ബ്രണ്ട് ഒഴികെ ഇംഗ്ലണ്ടിന് വേണ്ടി ഒരു ബാറ്ററും തിളങ്ങിയില്ല. ആദ്യ ഇന്നിംഗ്സിൽ ശുഭ സതീഷ് (76 പന്തിൽ 69), ജെമീമ റോഡ്രിഗസ് (99 പന്തിൽ 68), യാസ്തിക ഭാട്യ (88 പന്തിൽ 66), ദീപ്തി ശർമ്മ (113 പന്തിൽ 67) എന്നിവരുടെ കരുത്തിലാണ് ഇന്ത്യൻ ടീം 104.3 ഓവറിൽ നിന്നും 428 റൺസ് അടിച്ചു കൂട്ടിയത്.















