ന്യൂഡൽഹി: സർവ്വകലാശാലകളിൽ കയറാൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളെന്നും ഗവർണർ ആവർത്തിച്ചു. പ്രതിഷേധക്കാർ കാറിന് അടുത്ത് എത്തിയാൽ കാറിന് പുറത്തിറങ്ങുമെന്നും ഗുണ്ടകളോടും സാമൂഹ്യ വിരുദ്ധരോടും സന്ധിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ലെന്നും താൻ പോകുംവഴിയിൽ പ്രതിഷേധിച്ചാൽ പുറത്തിറങ്ങുമെന്നും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർ കൂടിയായ ഗവർണർ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിൽ എത്തും. തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. ഗവർണറെ ക്യാംപസിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐയുടെ വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്താണ് ഗവർണർ സർവ്വകലാശാല ഗെസ്റ്റ് ഹൗസിൽ തന്നെ തങ്ങാൻ തീരുമാനമെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുെട നേതൃത്വത്തിലായിരുന്നു ഗവർണർക്കെതിരായ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ഗവർണർ കാറിന് പുറത്തിറങ്ങി ക്ഷുഭിതനായിരുന്നു. ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഏറെ വൈകിയാണ് കൂടതൽ വകുപ്പുകൾ ചുമത്തിയത്. പിന്നീട് പ്രവർത്തകർക്കെതിരെ ഐപിസി 124 ചുമത്തി കേസെടുത്തു.