ന്യൂഡൽഹി: തദ്ദേശീയമായി ഭാരതം വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ച് പ്രതിരോധ മന്ത്രാലയം. ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഫ്ളൈ വിംഗ് സാങ്കേതിക വിദ്യയാണ് ആളില്ലാതെ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
വിമാനങ്ങൾക്ക് പറക്കാൻ മുന്നിലും പിന്നിലും ചിറകുകൾ നൽകുന്ന സാങ്കേതിക വിദ്യയിൽ നിന്ന് വ്യത്യസ്തമായി വിമാനത്തെ മുഴുവൻ ആവരണം ചെയ്ത് ചിറകുകൾ ഘടിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ‘ഫ്ളൈ വിംഗ്’. ഇത്തരം സാങ്കേതിക വിദ്യയിലൂടെ അന്തരീക്ഷവായുവിന്റെ പ്രതിരോധം കുറയ്‌ക്കാൻ സാധിക്കുമെന്നാതാണ് പ്രത്യേകത.
ഗ്രൗണ്ട് റഡാറുകൾ/ഇൻഫ്രാസ്ട്രക്ചർ/പൈലറ്റ് എന്നിവയുടെ സഹായമില്ലാതെ തന്നെ ലാൻഡിംഗ് ടേക്ക്-ഓഫും നടത്താൻ ഈ വിമാനത്തിന് കഴിയും. വിമാനത്തിന്റ പരീക്ഷണത്തിലൂടെ കരുത്തുറ്റ എയ്റോ ഡൈനാമിക് കണ്ട്രോൾ (വായുവിലൂടെ പറക്കുമ്പോൾ വേണ്ട നിയന്ത്രണം) രൂപപ്പെടുത്താൻ സഹായിച്ചതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
2022-ലാണ് വിമാനത്തിന്റെ പരീക്ഷണം ആദ്യമായി നടത്തിയത്. തുടർന്ന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറോളം വിമാനങ്ങളുടെ പരീക്ഷണ പറക്കലും രാജ്യത്ത് നടന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഫ്ളൈ-വിംഗ് ടെക്നോളജിയുള്ളത്. ആത്മനിർഭർ ഭാരതത്തിലേക്കുള്ള കുതിപ്പിന്റെ പ്രതിഫലനമെന്നാണ് ഈ നേട്ടത്തെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. യുദ്ധോപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന രാജ്യത്തിലേക്ക് നാം ഉയരുന്നുവെന്നതും നേട്ടമായി വിലയിരുത്തപ്പെടുന്നു.















