ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയും ഒമാൻ സുൽത്താനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.
‘ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാകാൻ കൂടിക്കാഴ്ച വഴിയൊരുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ദൃഢമാകുന്നതിന്റെ ചർച്ചകൾക്ക് ഹൈദരാബാദ് ഹൗസ് വേദിയായി.’ – കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എക്‌സിൽ കുറിച്ചു.
ആദ്യമായി ഇന്ത്യ സന്ദർശിക്കാനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്‌ട്രപതിഭവനിൽ ആചാരപരമായ സ്വീകരണം നൽകി. രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് ഒമാൻ സുൽത്താനെ സ്വീകരിച്ചത്. രാഷ്‌ട്രപതി ഭവനിലെത്തിയ ഒമാൻ സുൽത്താനെ ഇന്ത്യയുടെ സംയുക്ത പ്രതിരോധ സേന ഗാർഡ് ഓഫ് ഓർണർ നൽകി ആദരിച്ചു.
പുരോഗതി, പ്രാദേശിക സ്ഥിരത, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾക്ക് സുൽത്താന്റെ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ഇരു രാഷ്‌ട്രങ്ങളും തമ്മിൽ സഹകരണ കരാറുകൾ ഒപ്പുവെയ്‌ക്കും. ഇന്ത്യയ്‌ക്ക് 5,000 വർഷത്തിലേറെയായി ഒമാനുമായി വ്യാപാര ബന്ധമുണ്ട്. നിലവിൽ ഗൾഫ് മേഖലയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ.