മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. താരത്തെ ഒരിക്കലെങ്കിലും കാണണെമെന്ന് ആഗ്രഹമുള്ള നിരവധി സിനിമാ പ്രേമികളുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടാലുണ്ടാകുന്ന ആകാംക്ഷ എത്രമാത്രയായിരിക്കും എന്ന് ഊഹിക്കാൻ പറ്റുവോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.
ഒരു നൂറ്റാണ്ട് പഴക്കമുള്ള വൈക്കിലശ്ശേരി യുപി സ്കൂളിലാണ് അപ്രതീക്ഷിത അതിഥിയായി താരരാജാവ് എത്തിയത്. ശതാബ്ദി ആഘോഷത്തിന്‍റെ നിറവിലാണ് ഈ സ്കൂൾ. മോഹൻലാൽ പെട്ടെന്ന് സ്കൂളിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും വിദ്യാർത്ഥികളും നാട്ടുകാരും. ശതാബ്ദി ആഘോഷത്തിന്‍റെ നിറവിലാണ് വൈക്കിലശ്ശേരി യുപി സ്കൂൾ. എന്നാൽ മോഹൻലാൽ ഇവിടെ എത്താൻ കാരണം മറ്റൊന്നാണ്.
ഡിസ്‍നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്‍റും തന്‍റെ അടുത്ത സുഹൃത്തുമായ കെ മാധവൻ പഠിച്ച സ്കൂളാണ് ഇത്. കെ.മാധവനെ ആദരിക്കുന്ന ചടങ്ങിലാണ് മോഹൻലാൽ സ്കൂളിലേക്ക് എത്തിയത്. മാധവന്‍റെ കുടുംബത്തിലെ ചടങ്ങുകളിലും മോഹൻലാൽ സ്ഥിരം സാന്നിധ്യമാണ്. ഏറ്റവുമൊടുവിൽ വിംബിൾഡൺ ടെന്നീസ് മത്സരം കാണാനും മോഹൻലാലും കെ മാധവനും ഒരുമിച്ച് എത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്‍റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്‍റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്.’-ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.

ഈ മാസം 21-ന് തീയേറ്ററുകളിൽ എത്തുന്ന പുതിയ സിനിമയായ നേരിന്റെ പരിപാടികളിൽ പങ്കെടുത്തുവരുന്നതിനിടെയാണ് കോഴിക്കോട് വടകരയിലെ സ്കൂളിൽ മോഹൻലാൽ എത്തിയത്. താരത്തിന്റെ അപ്രതീക്ഷിതമായ സന്ദർശനത്തിലും ഊഷ്മളമായ സ്വീകരണമാണ് വൈക്കിലശേരിയിലെ നാട്ടുകാർ നൽകിയത്.















