തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഒരു ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഉപയോഗിക്കേണ്ട ഭാഷയല്ല പിണറായി ഉപയോഗിക്കുന്നതെന്നും ക്രിമിനലുകളുടെ ഭാഷയാണ് പിണറായിയുടേതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ക്രിമിനലുകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. എസ്എഫ്ഐക്കാർക്ക് അക്രമം നടത്താൻ സിപിഎമ്മാണ് ഒത്താശ ചെയ്യുന്നത്. ഇപ്പോഴും പാർട്ടി നേതാവായി മാത്രമാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാൻ ആഹ്വാനം ചെയ്ത പോലെ വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിണറായി. ഗുരുദേവനെക്കുറിച്ച് ഗവർണർ സംസാരിക്കുന്നത് സിപിഎമ്മിന് അംഗീകരിക്കാനാകുന്നില്ല. ഭയം മൂലമാണ് അവർ അത് തടയുന്നത്.
സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ ഇല്ലാതാക്കാനാണ് പിണറായി വിജയന്റെ ശ്രമം. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാത്രയിലാണെന്നാണ് പറയുന്നത്. പ്രധാനമന്ത്രിയെയും ഗവർണറെയും ആക്ഷേപിക്കുന്നതിനായി പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പിണറായിയും മന്ത്രിമാരും നാടു ചുറ്റുന്നു. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായിട്ടാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
നാട്ടിൽ അക്രമം ഉണ്ടാകുമ്പോൾ അത് ശമിപ്പിക്കുകയല്ലേ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത്. 54-കാരിയെ ബലാത്സഗം ചെയ്തു, പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി, വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടു, ശബരിമലയിലെ ഭക്തരുടെ ദുരിതം അവസാനിക്കുന്നില്ല ഇതിനെ കുറിച്ചൊന്നും പിണറായിക്ക് ഒരു വാക്ക് പോലും പറയാനില്ലെന്നും മുരളീധരൻ പറഞ്ഞു.