ചെന്നൈ: നദികളിലെ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അഞ്ച് ജില്ലകളിൽ ആദ്യ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തേനി, മധുര, ശിവഗംഗ, രാമനാഥപുരം, ദിണ്ടിഗൽ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വൈഗ നദിയിലെ ജലനിരപ്പ് ഉയർന്നതോടെയാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് വന്ദേ ഭാരത് അടക്കം 40 ട്രെയിനുകൾ റദ്ദാക്കി. തിരുനൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. നദികള‍്‍ കരകവിഞ്ഞതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ ദുരിതം വിതയ്‌ക്കുന്ന ജില്ലകളിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.