മുംബൈ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മഹാരാഷ്‌ട്രയിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ചു. മഹാരാഷ്‌ട്രയിലെ താനെയിലാണ് മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മംഗൽ ഖലശ യാത്ര സംഘടിപ്പിച്ചത്. താനെ രാം ഗണേഷ് ഗഡ്കരി രംഗായത്തൻ പരിസരത്ത് നിന്നും താനെയിലെ ജാംമ്പ്ളി നാക്കയിലുള്ള കോപിനേശ്വർ മന്ദിരം വരെ ശ്രീരാംചന്ദ്രഭഗവാന്റെ പാൽക്കിയും വഹിച്ചുകൊണ്ടായിരുന്നു യാത്ര.
ബിജെപി, വിശ്വഹിന്ദ് പരിഷത്ത് എന്നീ സംഘടനകൾ സംയുക്തമായി ചേർന്നാണ് പ്രചരണയാത്ര സംഘടിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം എംഎൽഎ പ്രതാപ് സർനായ്ക്, എംഎൽസി രവി ഫട്ടക്ക്, ബിജെപി എംഎൽസി നിരഞ്ജൻ ദാവ്കരെ, താനെ മേയർ നരേഷ് മസ്‌കെ, മുൻ മേയർ മീനാക്ഷി ഷിൻഡെ, ബിജെപി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന മംഗൽ ഖലശ യാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ചെണ്ടമേളം, മഹാരാഷ്‌ട്രയുടെ വാദ്യ കലയായ നാസിക് ഡോൾ എന്നിവ ശോഭ യാത്രയ്‌ക്ക് അകമ്പടി സേവിച്ചു.