ന്യൂ ഡൽഹി : ഗോവ വിമോചന ദിനത്തിൽ ഗോവയുടെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ വർഷവും ഡിസംബർ 19 നാണ് ഗോവ വിമോചന ദിനം ആഘോഷിക്കുന്നത്. 451 വർഷം ഗോവ ഭരിച്ചിരുന്ന പോർച്ചുഗീസ് കാരുടെനിയന്ത്രണത്തിൽ നിന്ന് 1961-ൽ ഗോവ സ്വതന്ത്രമായത് ഓർക്കാനും ആഘോഷിക്കാനുമാണ് ഈ പ്രത്യേക ദിനം. അന്നാണ് ഇന്ത്യൻ സൈന്യംപോർച്ചുഗീസുകാരിൽ നിന്ന് ഗോവ പിടിച്ചെടുത്തത്.
1947 ആഗസ്റ്റ് 15 ന്, ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴും, പോർച്ചുഗീസ് ഭരണത്തിൻകീഴിൽ ഗോവ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ പോലും ഗോവയിലും മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലും തങ്ങളുടെ അധികാരം ഉപേക്ഷിക്കാൻ അവർ വിസമ്മതിച്ചു.
ഗോവയുടെ വിമോചന പ്രസ്ഥാനത്തിൽ ഡോക്ടർ റാം മനോഹർ ലോഹ്യ ഒരു പ്രധാന പങ്ക് വഹിച്ചു. 1946 ജൂൺ 18 ന് ഗോവയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കാൻ യുവാക്കളെ കൂട്ടി അദ്ദേഹം ഒരു പ്രസ്ഥാനം ആരംഭിച്ചു. 1955 ജൂൺ 13-ന് ജഗന്നാഥ് റാവു ജോഷി എന്ന ഭാരതീയ ജനസംഘം നേതാവും കർണാടകയിലെ ആർഎസ്എസ് സന്നദ്ധപ്രവർത്തകരും ചേർന്ന് ഗോവ സത്യാഗ്രഹം ആരംഭിച്ചു.
തുടർന്ന് പോർച്ചുഗീസുകാരുമായുള്ള ചർച്ചകളും നയതന്ത്ര ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടർന്ന്, സൈനിക ഇടപെടലാണ് ഏക പോംവഴി എന്ന് ഭാരതം തീരുമാനിക്കുകയായിരുന്നു. 1961 ഡിസംബർ 18 മുതൽ നടത്തിയ 36 മണിക്കൂർ സൈനിക നടപടിക്ക് ‘ഓപ്പറേഷൻ വിജയ്’ എന്ന കോഡ് നാമം നൽകി, ഇന്ത്യൻ നാവികസേന, വ്യോമസേന, സൈന്യം എന്നിവയുടെ സംയുക്ത ആക്രമണങ്ങളിൽ പോർട്ടുഗീസ് സൈന്യം പിൻവാങ്ങി. ജനറൽ മാനുവൽ അന്റോണിയോ വസ്സലോ ഇ സിൽവ കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പുവച്ചു. 451 വർഷത്തെ പോർച്ചുഗീസ് ഭരണം ഔദ്യോഗികമായി അവസാനിക്കുകയും 1961 ഡിസംബർ 19 ന് ഈ പ്രദേശം ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു.
കൊളോണിയൽ ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഈ മനോഹരമായ സംസ്ഥാനത്തിലെ നിവാസികൾക്ക് ശോഭനമായ ഭാവി ആശംസിക്കുന്നുവെന്നും പ്രസിഡന്റ് ദ്രൗപദി മുർമു ചൊവ്വാഴ്ച പറഞ്ഞു.
“ഗോവ വിമോചന ദിനത്തിൽ, കൊളോണിയൽ ഭരണത്തിൽ നിന്ന് ഗോവയുടെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും നമ്മുടെ സായുധ സേനയെയും അവരുടെ മാതൃകാപരമായ ധൈര്യത്തിനും ത്യാഗത്തിനും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഈ മനോഹരമായ സംസ്ഥാനത്തെ നിവാസികൾക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ ഭാരതത്തിന്റെ പ്രെസിഡന്റ് പറഞ്ഞു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെയും സൈന്യത്തിന്റെയും ത്യാഗത്തെയും വീര്യത്തെയും പ്രശംസിച്ചു.കൊളോണിയൽ ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കാൻ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ആദരാഞ്ജലി അർപ്പിച്ചു.