ന്യൂഡൽഹി: തൃണമൂൽ എംപി കല്യാൺ ബാനർജി തന്നെ അനുകരിച്ച് പരിഹസിച്ച സംഭവത്തിൽ പ്രതികരണവുമായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമാണ് ഇന്ന് സഭയ്‌ക്ക് പുറത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവം മൊബൈലിൽ ചിത്രീകരിച്ച കോൺഗ്രസ് എംപി രാഹുലിനെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.
നിങ്ങളുടെ മുതിർന്ന എംപി അത് മൊബൈലിൽ പകർത്തുകയുണ്ടായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാജ്യസഭ ചെയർമാനെതിരെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ. മുതിർന്ന അംഗമായ അദ്ദേഹം അത് ചെയ്യുന്നത് ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കു. ഞാൻ കർഷനായതുകൊണ്ടാണോ ഇത്തരത്തിൽ പരിഹസിക്കുന്നത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായതാണോ പ്രശ്‌നം. ഇവർക്കൊക്കെ സദ്ബുദ്ധി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞു.
പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യ എംപിമാർ നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് സംഭവം. കല്യാൺ ബാനർജി ഉപരാഷ്‌ട്രപതിയെ വികലമായി അനുകരിച്ച് കാണിക്കുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് എംപിക്കെതിരെ ഉയരുന്നത്. അപഹസിച്ചുകൊണ്ടുള്ള കല്യാൺ ബാനർജിയുടെ അവതരണം മൊബൈലിൽ പകർത്തിയത് രാഹുലാണ്. ഉപരാഷ്‌ട്രപതിയെ അധിക്ഷേപിക്കുന്നത് കണ്ടുരസിച്ച് ദൃശ്യങ്ങൾ പകർത്തിയ രാഹുലിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
സഭാ നടപടികൾ തടസ്സപ്പെടുത്തിയ 78 എംപിമാരെ പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 45 രാജ്യസഭ എംപിമാരെയും 33 ലോക്സഭാ എംപിമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു ഉപരാഷ്‌ട്രപതിക്കെതിരെ തൃണമൂൽ എംപിയുടെ അധിക്ഷേപം.