തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ വർദ്ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവംബർ മുതലാണ് കൊറോണ കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചത്. പിന്നാലെ മാർഗനിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. രോഗ ലക്ഷണമുള്ളവരിൽ മാത്രം പരിശോധന നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദ്ദേശം നൽകിയിരുന്നു. ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊറോണ രോഗികൾക്ക് പ്രത്യേക സൗകര്യം ആശുപത്രികളിൽ ഒരുക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും മറ്റുള്ളവരെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും വേണം. കൊറോണ രോഗികൾക്കായി നിശ്ചിത കിടക്കകൾ ആശുപത്രികളിൽ മാറ്റി വയ്‌ക്കണം. ഓക്സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് രോഗം പിടിപ്പെട്ടാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കൊറോണ പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം.
എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് കൊറോണ ആക്ടീവ് കേസുകളിൽ മുന്നിലുള്ളതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി.