എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ബുധനാഴ്ചകളെ മുപ്പെട്ടു ബുധനാഴ്ച എന്ന് പറയുന്നു. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആചരിക്കുന്നു. പരമ ഭക്തയായ കുചേലന് സദ്ഗതി കിട്ടിയ പുണ്യദിനമാണ് കുചേല ദിനം.
ശ്രീകൃഷ്ണ ഭഗവാന്റെ ഗുരുകുല വിദ്യാഭ്യാസം സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തിലായിരുന്നു. അവിടെ ഭഗവാന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്നു സുദാമാവ് എന്ന ബ്രാഹ്മണ ബാലൻ. സ്വാഭാവികമായും ഗുരുകുല കാലം കഴിഞ്ഞപ്പോൾ അവര്‍ രണ്ടു വഴിയ്‌ക്കായി.
സുദാമാവ് ഗൃഹസ്ഥാശ്രമിയായി മാറി. സാധു ബ്രാഹ്മണനായ അദ്ദേഹം വേദം ഓതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം ഉപജീവനം നടത്തിയിരുന്നത്. കുചേലന്‍ എന്നാൽ കുല്സിതമായ – മുഷിഞ്ഞചേല ഉടുക്കുന്നവൻ എന്നാണ് അർത്ഥം. സുദാമാവിന് കുചേലന്‍ എന്ന് പേരുവന്നത് തന്റെ വസ്ത്രത്തോടൊ ബാഹ്യ രൂപത്തോടോ അദ്ദേഹത്തിന് പ്രതിപത്തി ഇല്ലാതിരുന്നതു കൊണ്ടാണ്. പക്ഷെ കൊടിയ ദാരിദ്ര്യത്തിന്റെ പരമകാഷ്ഠയിലായിരുന്നു കുചേല ബ്രാഹ്മണന്റെ കുടുംബം. കനത്ത ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ സുദാമാവിന്റെ ധര്‍മ്മപത്‌നി പട്ടിണിയെക്കുറിച്ചു നിത്യവും പരാതി പറയാൻ തുടങ്ങി. ആത്മസുഹൃത്തായ ശ്രീകൃഷ്ണനെ നേരില്‍കണ്ട് സങ്കടം ഉണര്‍ത്തിക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു.
അങ്ങനെ ധർമ്മപത്നിയുടെ പരിദേവനം സഹിക്കാതെ ചിരകാലസുഹൃത്തും സഹപാഠിയുമായ ഭഗവാനെ നേരിൽ കാണാനൊരുങ്ങി കുചേലൻ യാത്രയായി. സ്ത്മസുഹൃത്തിനെ കാണാൻ പോകുമ്പോൾ എന്തെങ്കിലും കൊണ്ട് പോകണമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ പത്‌നി ഭിക്ഷക്കിറങ്ങി,. കിട്ടിയതാവട്ടെ കുറച്ചുനെല്ലും. അത് ഉരലില്‍ ഇടിച്ച് ആവിലാക്കി ആ അവില്‍ കിഴിയിലാക്കി അവർ ഭർത്താവിന്റെ കയ്യിൽ കൊടുത്തയക്കുകയായിരുന്നു. അവില്‍ക്കിഴിയും ഓലക്കുടയുമായി കുചേലന്‍ ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് നടന്നു. വളരെ ക്ഷീണിച്ച് വേച്ചു വേച്ചാണ് അദ്ദേഹം ദ്വാരകയിലെത്തിയത്.ഗവാൻ പത്‌നി രുഗ്മിണിയോടൊപ്പം ആട്ടുകട്ടിലിരുന്നിരുന്ന ശ്രീകൃഷ്ണന്‍ പ്രാണസതീർഥ്യന്റെ ആടിയാടിയുള്ള ദീനഭാവം ദൂരെനിന്ന് കണ്ടു.
പ്രിയപത്‌നി രുഗ്മിണി ദേവിയുമായി ഇറങ്ങിച്ചെന്ന ഭഗവാൻ അത്യുത്സാഹത്തോടെ കൂട്ടുകാരനെ സ്വീകരിച്ചു. നേരില്‍ കണ്ട മാത്രയില്‍ ആത്മ സുഹൃത്തിനെ മാറോടു ചേര്‍ത്ത് ആശ്ലേഷിച്ചു. തല്‍ക്ഷണം തന്നെ ദാരിദ്ര്യം കുചേലനില്‍നിന്നും വിട്ടൊഴിഞ്ഞു.ശ്രീകൃഷ്ണഭഗവാന്റെ മാറില്‍ വസിക്കുന്നത് മഹാലക്ഷ്മിയാണല്ലോ .
സ്നേഹ – ഉപചാരങ്ങളോടെ സുദാമാവിനെ സ്വീകരിച്ചാനയിച്ച് സിംഹാസനത്തിലിരുത്തി കുശലപ്രശ്നം തുടങ്ങി. തനിയ്‌ക്കൊന്നും കൊണ്ടു വന്നിട്ടില്ലേയെന്നാരാഞ്ഞു. തന്റെ അവിൽപ്പൊതി കാണിക്കുവാൻ മടി തോന്നിയ സുദാമാവ് അപ്പോഴും നാണിച്ചിരുന്നതേയുള്ളൂ. ഭഗവാന്‍ തന്നെ കുചേലന്റെ കക്ഷത്തിലെ അവില്‍പ്പൊതി ബലമായി തപ്പിയെടുത്തു. അവില്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നു പറഞ്ഞ് ഒരു പിടി അവില്‍ വായ്‌ക്കകത്താക്കി.
കല്ലും നെല്ലുമെല്ലാമവലെന്നുവെച്ചിട്ടൊരുപിടി
നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.
മല്ലരിപു പിന്നെയും വാരുവാനാഞ്ഞ നേരം വീശും
വല്ലഭ വന്ദിച്ചു തന്റെ കരം പിടിച്ചു.
എന്നാണ് രാമപുരത്ത് വാര്യർ കുചേല വൃത്തത്തിൽ എഴുതിയിരിക്കുന്നത്.
അടുത്ത പിടിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവി രുഗ്മിണി അതു വിലക്കുകയായിരുന്നു. ഒന്നാമത്തെ പിടി ഭഗവാൻ വായിലാക്കിയപ്പോൾ തന്നെ സുദാമാവിന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം മാത്രമല്ല ആ ഗ്രാമവും ഐശ്വര്യ സമൃദ്ധമായി. ഇതറിഞ്ഞ ലക്ഷ്മീദേവീയായ രുഗ്മിണിയാണ് രണ്ടാമത് കഴിപ്പിയ്‌ക്കാതിരുന്നത്. അമിത സമ്പത്തു കാരണം സുദാമാവിന് അഹങ്കാരമുണ്ടാകരുതെന്ന സദ് ഉദ്ദേശ്യത്തോടെ ആണ് ആ പ്രവർത്തി.
ഭഗവാന് ഏറെ ഇഷ്ടപ്പെട്ട ആ അവിൽ മഹാലക്ഷ്മി ദ്വാരകമുഴുവനും വിതരണം ചെയ്തു. ആത്മസുഹൃത്തിനെ നേരില്‍ക്കണ്ട സന്തോഷാധിക്യത്താല്‍ വേദനകളെല്ലാം മറന്ന സുദാമാവ് ഒരു ദിവസം ദ്വാരകയില്‍ താമസിച്ചു. തന്റെ സങ്കടമൊന്നും ഉണര്‍ത്തിയ്‌ക്കാതെ തിരിച്ചു യാത്രയായി. ഗ്രാമത്തിലെത്തിയപ്പോഴാണ് സുദാമാവ് ഭഗവാന്‍ തനിയ്‌ക്കേകിയ അനുഗ്രഹം തിരിച്ചറിഞ്ഞത്.
കൈക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ
കയ്‌ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം;
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതംതന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും.
എന്നാണ് രാമപുരത്ത് വാര്യർ ആ ഭാഗത്തെ പറയുന്നത്.
കുചേലദിനത്തിൽ കുചേലവൃത്തം കഥകളിയും വഴിപാടായി നടത്താറുണ്ട്.ദാരിദ്ര്യത്തെപ്പോലും ഈശ്വരന്‍ നല്‍കിയ വര പ്രസാദമായി സ്വീകരിച്ച് സന്തോഷത്തോടെയും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ജീവിയ്‌ക്കുന്നവൻ ആരാണോ അവനാണ് യഥാര്‍ത്ഥ ഭക്തനെന്ന പാഠം കുചേലന്റെ കഥ നമ്മെ പഠിപ്പിക്കുന്നു.
കുചേല ദിനത്തിലെ അവില്‍ സമര്‍പ്പണം ദാരിദ്ര്യ ദുഃഖത്തില്‍ നിന്ന് മോചനം നല്‍കും.ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കുചേലദിനം അവില്‍ നിവേദ്യ സമര്‍പ്പണ ചടങ്ങുകളോടെ ആചരിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ തിരുവമ്പാടിക്ഷേത്രത്തിലും ഇത് വളരെ പ്രസിദ്ധമാണ്.
ഈ വർഷത്തെ കുചേല ദിനം ഡിസംബർ 20 ബുധനാഴ്ചയാണ്.
അന്ന് ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തി അവിൽ നേദിച്ച് പ്രാർത്ഥിച്ചാൽ സമ്പൽ സമൃദ്ധിയാണ് ഫലം. ഈ ദിവസത്തെ ഗുരുവായൂർ ക്ഷേത്ര ദർശനം ഭാഗ്യവും ധനസമൃദ്ധിയും സമ്മാനിക്കും എന്നാണ് വിശ്വാസം.
ഈ ദിവസം ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്യുന്നതും പുണ്യമാണ്. ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തിലാണ് കുചേലന്റെ കഥ ഉള്ളത്.