കെബർഹ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 212 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.7 ഓവറിൽ ഓൾഔട്ടാകുകയായിരുന്നു. നായകൻ കെഎൽ രാഹുലിന്റെയും (56) യുവതാരം സായ്‌സുദർശന്റെയും (62) അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
തുടക്കത്തിൽ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും സായ് സുദർശനും ചേർന്ന് തകർത്തടിക്കാൻ ശ്രമിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഋതുരാജ് (4) പുറത്തായി. പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മയും (10) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പിന്നീട് എത്തിയ കെഎൽ രാഹുൽ നിലയുറപ്പിച്ചതോടെ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നു. മൂന്നാം വിക്കറ്റിൽ സായ് സുദർശൻ- കെഎൽ രാഹുൽ സഖ്യം 113 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ഇന്ത്യയ്‌ക്കായി അരങ്ങേറിയ രണ്ട് ഏകദിന മത്സരങ്ങളിലും അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനമാണ് സായ്‌സുദർശൻ കാഴ്ചവച്ചത്.
രാഹുൽ, സഞ്ജു സാംസണെ കൂട്ടുപിടിച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ കിട്ടിയ അവസരം മുതലെടുക്കാനാവാതെ 12 റൺസുമായി സഞ്ജു(12) മടങ്ങി. പിന്നാലെ കെഎൽ രാഹുലും മടങ്ങി. രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ റിങ്കു സിംഗും(17) മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ കൂടാരം കയറി. അക്‌സർ പട്ടേൽ (7), കുൽദീപ് യാദവ് (1), അർഷ്ദീപ് സിംഗ്(18), ആവേശ് ഖാൻ(9) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുകേഷ് കുമാർ(4) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബുറാൻ ഹെൻഡ്രിക്‌സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും എയ്ഡൻ മാർക്രം, ലിസാഡ് വില്യംസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.