ന്യൂഡൽഹി : ഗൂഡ്‌സ് ആൻഡ് സർവ്വീസ് ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പ്രായപരിധി ഉയർത്താനുള്ള ബിൽ ലോക്സഭയിൽ പാസായി. മെമ്പർമാരുടെ പ്രായം 65ൽ നിന്ന് 67-ഉം പ്രസിഡന്റിന്റെ പ്രായം 67 ൽ നിന്നും 70-ഉം ആക്കാനാണ് തീരുമാനം.
ജിഎസ്ടിഎടി ബെഞ്ച് പ്രവർത്തനം ആരംഭിച്ചാൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത കോടതികളിലുള്ള കേസുകൾ പിൻവലിച്ച് ജിഎസ്ടിഎടിയെ സമീപിക്കാനുള്ള അവകാശം പരാതിക്കാരനുണ്ടാകും എന്ന് ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. നികുതികളുമായി ബന്ധപ്പെട്ട അപ്പലറ്റ് ട്രിബ്യൂണുകളിൽ 10 വർഷത്തിലധികമായി അഭിഭാഷകനായി ജോലിനോക്കിയ ആൾക്കാണ് ജിഎസ്ടിഎടി അംഗമാകാൻ കഴിയുക. നാല് വർഷമാണ് പ്രസിഡന്റിനും അംഗങ്ങൾക്കുമുള്ള കാലാവധി.
നേരത്തെ സെൻഡ്രൽ ഗുഡ്‌സ് ആൻഡ് സർവ്വീസ് ടാക്‌സ് ഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കിയിരുന്നു. ജിഎസ്ടിഎടിയിലെ ജുഡീഷ്യലും ടെക്‌നിക്കലുമായ അംഗങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ബിൽ 2021 ലെ ട്രിബ്യൂണൽ പരിഷകരണ നിയമവുമായി യോജിപ്പിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.