വടക്കൻ വീരഗാഥയുടെ സംഭാഷണങ്ങൾ മമ്മൂട്ടി കാസറ്റിൽ ഇട്ട് കേട്ട് പഠിച്ചതായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളായിരുന്നു അദ്ദേഹം കേട്ട് പഠിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് ഒരുക്കുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.
‘മമ്മൂട്ടി ഇപ്പോൾ ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാന്‍ പറയാം. ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുന്‍പ് ഞാനും മമ്മൂട്ടിയും കൂടി എറണാകുളത്തു നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്, ഞാന്‍ ഒരു ടാക്‌സി പിടിക്കാന്‍ നിൽക്കുമ്പോൾ പുള്ളി പറഞ്ഞു ഞാന്‍ ആ വഴിക്കാണ് ഞാന്‍ നിങ്ങളെ വിടാം എന്ന്.
ഞങ്ങള്‍ രണ്ടാളും കാറില്‍ പോകുമ്പോള്‍ പുള്ളി പറഞ്ഞു. ഞാന്‍ എംടിയുടെ ഒരു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്… ഞാന്‍ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യിച്ചു.
എന്നിട്ട് അത് കാസറ്റില്‍ ഇട്ടു. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ അത് കേട്ട് പഠിക്കും എന്ന്. വടക്കന്‍ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുമ്പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഇരുമ്പാണി തട്ടി മുളയാണി.. എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ്.’- സത്യന്‍ അന്തിക്കാട് പറഞ്ഞു.















