രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കുന്ന നിമിഷമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുള്ളത് ഇത് സംബന്ധിച്ച് തീർത്ഥ ട്രസ്റ്റ് തന്നെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ക്ഷേത്ര പരിസരത്ത് ആറിലധികം കുഴൽക്കിണറുകളും വീടുകളുമാണ് ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് തന്നെ പൊതുഅടുക്കളയും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ എല്ലാ കോണുകളിലും ലംഗറുകളും കമ്മ്യൂണിറ്റി കിച്ചണുകളും, ഭക്ഷണ വിതരണ കേന്ദ്രങ്ങളും ഭക്ഷണശാലകളും സ്ഥാപിക്കും. പത്ത് കിടക്കകളുള്ള ആശുപത്രിയാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ എണ്ണം വർദ്ധപ്പിക്കാനും നീക്കമുണ്ട്. 150 -ൽ പരം ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ പാരമ്പര്യങ്ങളിൽ നിന്നുമുള്ള ആദരണീയരായ സന്യാസിശ്രേഷ്ഠന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എല്ലാ മഠങ്ങളിലേയും ശങ്കരാചാര്യന്മാർ, മഹാമണ്ഡലേശ്വരന്മാർ, സിഖ്, ബുദ്ധ വിഭാഗങ്ങളിലെയും ആത്മീയ ഗുരുക്കന്മാർ എന്നിവർക്ക് പുറമെ കർസേവകരുടെ കുടുംബങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
വാമിനി നാരായൺ, ആർട്ട് ഓഫ് ലിവിംഗ്, ഗായത്രി പരിവാർ, മീഡിയ ഹൗസ്, സ്പോർട്സ്, കാർഷികം, കലാലോകം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 4,000 പ്രധാന വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. 1984 മുതൽ 1992 വരെ സജീവമായിരുന്ന മുതിർന്ന പത്രപ്രവർത്തകർക്കും ക്ഷണകത്തുകൾ അയച്ചിട്ടുണ്ട്.
ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായൺ പാണ്ഡെ എന്നീ മൂന്ന് ശിൽപികളാണ് രാമ ലാലയുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. മൂന്നിൽ നിന്ന് അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ വിഗ്രഹമാണ് നിർമ്മിക്കുന്നത്. ഏറ്റവും മനോഹരമായത് തിരഞ്ഞെടുക്കാനാണ് ട്രസ്റ്റ് തീരുമാനം. ജനുവരി 16 മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും. കാശിയിൽ നിന്നുള്ള ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് എന്നിവർ പ്രാണ പ്രതിഷ്ഠാ പൂജകൾക്ക് നേതൃത്വം നൽകും. 48 ദിവസത്തെ മണ്ഡലപൂജയ്‌ക്ക് വിശ്വപ്രസൻ തീർത്ഥ നേതൃത്വം നൽകും.