ന്യൂഡൽഹി: ദേശീയ ഫുട്‌ബോൾ ടീമിലേക്ക് ഇന്ത്യൻ വംശജരായ വിദേശീയരെ ഉൾപ്പെടുത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഇന്ത്യൻ വംശജരായ 24 താരങ്ങളെ സമീപിക്കുമെന്നും എഐഎഫ്എഫ് കല്യാൺ ചൗബേ വ്യക്തമാക്കി.
വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ (ഒസിഐ), ഇന്ത്യൻ വംശജർ (പിഐഒ) എന്നിവരെ ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക് പരിഗണിക്കുന്നതിന് വേണ്ടി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് ഓഗസ്റ്റിൽ സമിതിയ്‌ക്ക് രൂപം നൽകിയിരുന്നു. പഞ്ചാബ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ ഥാപ്പറിന്റെ അദ്ധ്യക്ഷതയിലുള്ള ഈ സമിതിയോട് 2024 ജനുവരി 31ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് എഐഎഫ്എഫ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഈ സമിതി റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല.
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഇരുവിഭാഗക്കാർക്കും ദേശീയ ടീമിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. അതല്ലെങ്കിൽ ഇന്ത്യൻ പൗരത്വം ഇരുകൂട്ടരും സ്വീകരിക്കേണ്ടതുണ്ട്. പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങളുടെ വിശദാംശങ്ങൾ സമിതി ശേഖരിക്കുകയാണെന്നാണ് വിവരം. ഇവരുമായി ചർച്ച നടത്തിയതിന് ശേഷവും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമായിരിക്കും എഐഎഫ്എഫ് പ്രതിനിധികൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുക. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇവരെ ദേശീയ ഫുട്‌ബോൾ ടീമിന്റെ ഭാഗമാക്കും.