പർവ്വതാരോഹകർക്ക് കീഴടക്കാൻ കഴിയാത്ത ഒരു കൊടുമുടിയുണ്ട് ഭൂട്ടാനിൽ. ഗംഖർ പ്യൂൺസം എന്നാണതിന്റെ പേര്. ഇത്തരത്തിൽ മനുഷ്യരാൽ കീഴടക്കാൻ കഴിയാത്ത കൊടുമുടികളെ കന്യകാ പർവ്വതമെന്നാണ് വിശേഷിപ്പിക്കുന്നത്. 7,570 മീറ്റർ ഉയരമുള്ള പ്യൂൺസം കൊടുമുടി ടിബറ്റ്-ഭൂട്ടാൻ അതിർത്തിയിലാണ്.
വലിപ്പത്തിൽ നാൽപതാം സ്ഥാനത്തുള്ള പ്യൂൺസം പർവ്വതം ഇതുവരെ കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. അവിടേക്ക് എത്തിപ്പെടാൻ ആർക്കും സാധിക്കിക്കുകയില്ലെന്നതാണ് വാസ്തവം. ഭൂട്ടാൻ സർക്കാരിന്റെ നേതൃത്വത്തിൽ പർവ്വതാരോഹണം നടത്താനായി 1985 -86 കാലഘട്ടത്തിൽ നാല് പരിശ്രമങ്ങൾ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൊടുമുടികൾ കീഴടക്കുന്നതിൽ ചില നിബന്ധനകൾ സർക്കാർ കൊണ്ടുവന്നു. 6,000 മീറ്ററിലധികം ഉയരം വരുന്ന കൊടുമുടികൾ കീഴടക്കരുതെന്നായിരുന്നു നിയമം. 1994ൽ ഇതുസംബന്ധിച്ച് നിയമവും ഭൂട്ടാൻ സർക്കാർ പാസാക്കി. ഇതോടെ പർവ്വതാരോഹകരുടെ സ്വപ്നത്തിന് തിരശ്ശീല വീണു.
2004ൽ പർവ്വതാരോഹണം പൂർണമായും നിരോധിച്ചു. ഭൂട്ടാനീസ് ആചാര പ്രകാരം ദേവതകളുടെയും ആത്മാക്കളുടെയും വാസസ്ഥാനം കൂടിയാണ് പ്യൂൺസം കൊടുമുടി.
കന്യകാപർവ്വതത്തിന് മറ്റൊരു ഉദാഹരണമാണ് കൈലാസ പർവ്വതം. പൊതുജനങ്ങൾക്ക് കൈലാസ പരിക്രമണം നടത്താൻ മാത്രമാണ് സാധിക്കുക. ചൈനയിലെ നഗാരി പ്രിഫെക്ചറും ഇത്തരത്തിലുള്ള മറ്റൊരു കൊടുമുടിയാണ്.















