ന്യൂഡൽഹി: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറെ അനുകരിക്കുന്നതിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപിയെ രാഹുൽ വിലക്കണമായിരുന്നുവെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ജഗ്ദീപ് ധൻകറിനെ അനുകരിച്ച സംഭവത്തിൽ മാദ്ധ്യമങ്ങൾ ഇത്രകണ്ട് ശ്രദ്ധ കാണിക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു ഗിരിരാജ് സിംഗിന്റെ പരിഹാസം.
” ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം എന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയാത്ത സ്ഥിതിയാണ്. ഇതുപോലെ ഒരു വിഷയത്തേയും ഗൗരവമായി കാണാത്ത ഒരു വ്യക്തിയെ കുറിച്ച് അഭിപ്രായം പറയേണ്ടി വരുമെന്ന് കരുതുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാഹുൽ ഉയർത്തിക്കാട്ടിയ വിഷയങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു.
ഈ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയാണ് ജഗ്ദീപ് ധൻകർ. അദ്ദേഹത്തെ മോശമായി അനുകരിക്കുന്നതിൽ നിന്ന് കൂടെയുള്ളവരെ രാഹുൽ നിരുത്സാഹപ്പെടുത്തണമായിരുന്നു. കാരണം അദ്ദേഹം ഒരു ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. രാഷ്‌ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ഉപരാഷ്‌ട്രപതിയുടേയും പ്രാധാന്യം എന്താണെന്ന് രാഹുലിന് ഇപ്പോൾ അറിയില്ലെങ്കിൽ, അത് അദ്ദേഹത്തിന് എപ്പോൾ മനസിലാകുമെന്ന് ദൈവത്തിന് മാത്രമേ പറയാൻ സാധിക്കുകയുള്ളു എന്നും” ഗിരിരാജ് സിംഗ് പറഞ്ഞു.