ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡിഎംകെ നേതാവിനും കുടുംബത്തിനും തിരിച്ചടി. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിക്കും ഭാര്യ പി. വിശാലാക്ഷിക്കും മൂന്ന് വർഷം തടവാണ് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ വീതം ഇരുവരും പിഴ ഒടുക്കണം. 1.75 കോടി രൂപുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഡിഎംകെ നേതാവിനെതിരായ കുറ്റം. പിഴ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറ് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വരും.
ജയിൽ ശിക്ഷ ലഭിച്ചതിനാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും പൊൻമുടിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്യും. പൊൻമുടിയും ഭാര്യയും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസമായിരുന്നു മദ്രാസ് ഹൈക്കോടതി കണ്ടെത്തിയത്. നേരത്തെ ഇരുവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 2006-2011 കാലഘട്ടത്തിൽ മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി രണ്ട് കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.